തമിഴകവും ആന്ധ്രയുടെ ചില പ്രദേശങ്ങളും അടക്കിഭരിച്ച വല്ലഭ രാജാക്കന്മാരുടെ സുവര്‍ണ്ണകാലഘട്ടം, മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ (600 ڊ 630 അഉ) നരസിംഹവര്‍മ്മന്‍ (630ڊ668 അഉ) എന്നിവരുടെ കാലഘട്ടത്തിലായിരുന്നു. അവരുടെ പ്രധാന തുറമുഖമായ മഹാബലിപുരത്തെക്കുറിച്ചു ‘വെരിപ്ലസ് ഓഫ് ദ എറീത്രിയന്‍ സീ’ എന്ന ഗ്രന്ഥത്തില്‍ ഗ്രീക്ക് സഞ്ചാരിയും ടോളമി എന്ന, രണ്ടാം നൂറ്റാണ്ടിലെ ഭൂശാസ്ത്രജ്ഞനും വിവരിച്ചിട്ടുണ്ട്. വൈഷ്ണവാചാര്യന്മാരായ തിരുമംഗലയും ആല്‍വാര്‍മാര്‍ പാടിപുകഴ്ത്തിയ സ്ഥലവും ഭൂതത്താന്മാരുടെ ജന്മസ്ഥലവും മഹാബലിപുരമാണ്.
ഇവിടെ ഉറപ്പുള്ള കരിങ്കല്ലില്‍,കൂര്‍പ്പുള്ള ഇരുമ്പുളിയാല്‍ നെയ്തെടുത്ത കലാശില്പങ്ങളും, ക്ഷേത്രങ്ങളും, ഗുഹകളും ഏത് സഞ്ചാരിയെയും അല്‍ഭുതസ്തബ്ദനാക്കുന്നതിനാല്‍ യുസ്കോയുടെ 1092 World Heritage Monuments ന്‍റെ ലിസ്റ്റില്‍ എത്രയോ മുമ്പ് ഇടം പിടിച്ചിരുന്നു. മുപ്പത് മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമുള്ള കരിങ്കല്ലില്‍ പശുവതാസ്ത്രത്തിന് വേണ്ടി ശിവനെ പ്രീണിപ്പിക്കാന്‍ കൈലാസത്തില്‍ കൊടും തപസ്സുചെയ്യുന്ന അര്‍ജ്ജുനനെയും, വരം നല്കുന്ന ശിവനെയും,അതിനോടനുബന്ധിച്ച മറ്റുകഥകളെയും എത്ര ചേതോഹരമായാണ് ശില്പികള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ആരും അറിയാതെ കലാകാരന്മാരുടെ മുമ്പില്‍ തല കുനിക്കും. ഇത് അര്‍ജ്ജുന തപസ്സല്ല മറിച്ചു ഗര്‍വ്വിഷ്ടനായ ഗംഗാനദിയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഭഗീരഥന്‍ നടത്തിയ തപസ്സാണ് എന്നും അഭിപ്രായമുണ്ട്. രണ്ടു കഥയിലും നിറസാന്നിധ്യമാകേണ്ട ഗംഗാനദിയെ പ്രകൃതി ദത്തമായി പൊട്ടിക്കിടക്കുന്ന ഒരു പാറയുടെ താഴ്ന്ന വിടവിലൂടെ കാണിക്കാന്‍ ശ്രമിച്ച കലാകാരന്‍ എത്ര അനുഗ്രഹീത കലാകാരനായിരിക്കും!
കഥാ തന്തുവായ അര്‍ജ്ജുന തപസ്സു, കിരാതാര്‍ജ്ജുനീയത്തിന്‍റെ ഭാഗമായി മഹാഭാരതത്തിലെ വാനപര്‍വ്വത്തിലാണ് ആദ്യമായി പ്രതിപാതിക്കുന്നത്. പക്ഷേ, എ.ഡി.600 ല്‍ ജീവിച്ച തമിഴ് കവി ഭാരവി സംസ്കൃതത്തില്‍ അല്പം ചില മാറ്റങ്ങളോടെ ഇതവതരിപ്പിച്ചപ്പോള്‍ അത് ശില്പികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കഥയാണ് മഹാബലിപുരത്ത് ചിത്രീകരിച്ചിരിക്കുന്നത്.
പാണ്ഡവന്മാരുടെ വനവാസകാലത്ത് ഒരിക്കല്‍ വ്യാസമഹര്‍ഷി അവരെ കാണാന്‍ വന്നു. ത്രികാലദര്‍ശിയുടെ വരവില്‍ എല്ലാവര്‍ക്കും സന്തോഷം. പൂര്‍ണ്ണ കുടുംബത്തോടെ എല്ലാവരും മഹര്‍ഷി വര്യനെ ആദരിച്ചിരുത്തി. മുഖവുരയില്ലാതെ വരാന്‍ പോകുന്ന പാണ്ഡവ കൗരവയുദ്ധത്തെക്കുറിച്ചദ്ദേഹം പ്രവചിച്ചു. പിന്നെ കൂട്ടിച്ചേര്‍ത്തു. ڇസാക്ഷാല്‍ ശിവനില്‍ നിന്നും പശുപതാസ്ത്രം വരമായി കിട്ടാതെ ഈ യുദ്ധത്തില്‍ നിങ്ങള്‍ക്ക് ജയിക്കാന്‍ പറ്റില്ലڈ മൂത്ത ധര്‍മ്മപുത്രന്‍ എങ്ങിനെയെങ്കിലും യുദ്ധമൊഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ- പാഞ്ചാലപുത്രി ദ്രൗപതിയും, ഭീമനും ഒരു നീക്ക് പോക്കിനും തയാറായിരുന്നില്ല.
ദ്രൗപതിയുടെ രൗദ്രം ധര്‍മ്മപുത്രന്‍റെ വാക്കുകള്‍ കൊണ്ടൊന്നും അടങ്ങിയിരുന്നില്ല. കണ്ണില്‍ നിന്നും തീപ്പൊരി പാറുന്നു. പകരം വീട്ടണം. എല്ലാറ്റിനും എണ്ണിയെണ്ണി പകരം വീട്ടണം. കള്ളച്ചൂതില്‍ തോല്പ്പിച്ചതിന്. നിറഞ്ഞ സഭയിലെ വസ്ത്രാക്ഷേപം. പിന്നെ വനവാസം. എല്ലാം മൂകമായി കണ്ടുനിന്ന ആചാര്യശ്രേഷ്ഠര്‍.
ദ്രൗപതിയും, ഭീമനും വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ പശുപതാസ്ത്രത്തിന് വേണ്ടി ഇന്ദ്രന്‍റെ അടുത്തേക്കും അവിടെ നിന്ന് കൈലാസത്തിലേക്കും ചെന്നു. ശിവനെ പ്രസാദിപ്പിക്കാന്‍ തപസ്സു ചെയ്യാനായി അര്‍ജ്ജുനന്‍ പോകാന്‍ തീരുമാനിച്ചു
ڇശ്രദ്ധിക്കണം പല പരീക്ഷണങ്ങളും നേരിടേണ്ടി വരുംڈ വ്യാസന്‍ പ്രത്യേകമോര്‍മ്മിപ്പിച്ചു.
ഇന്ദ്രകൊട്ടാരത്തിലെത്തിയ അര്‍ജ്ജുനന് ഇന്ദ്രന്‍ വേണ്ട എല്ലാ ഉപദേശനിര്‍ദ്ദേശങ്ങളും നല്കി. വ്യാസനെപ്പോലെ ഇന്ദ്രനും പറഞ്ഞു ڇഅറിയാത്ത രൂപത്തില്‍ പല പരീക്ഷണങ്ങളും നേരിടേണ്ടി വരുംڈ
കൈലാസത്തിനടുത്ത് മരവുരി ഉടുത്ത് അര്‍ജ്ജുനന്‍ കൊടും തപസ്സ് തുടങ്ങി. ആദ്യ ദിവസങ്ങളില്‍ ഒരു നേരം മാത്രം ഉണങ്ങിയ ഇലകളും വീണ പഴങ്ങളും മാത്രമേ കഴിച്ചുള്ളു. രണ്ടാമത്തെ മാസം മൂന്ന് ദിവസം കൂടുമ്പോള്‍ ഒരു നേരം മാത്രം ഭക്ഷിച്ചു. മൂന്നാമത്തെ മാസം എട്ടുദിവസത്തിലൊരിക്കല്‍ മാത്രം ആദ്യ തപസ്സു ഒറ്റക്കാലിലായിരുന്നു. പിന്നെ അത് പെര് വിരലില്‍ മാത്രം.
കൊടും തപസ്സു മൂലം ഹിമാലയത്തിന്‍റെ താപനില വര്‍ദ്ധിച്ചു. പതിവില്ലാത്ത രൂപത്തില്‍ മഞ്ഞുരുകാന്‍ തുടങ്ങിയപ്പോള്‍ മൃഗങ്ങളും സന്യാസിമാരും പരിഭ്രാന്തരായി. പ്രശ്നം എല്ലാ ദൈവങ്ങളും പരസ്പരം ചര്‍ച്ചചെയ്തു. പിന്നെ എല്ലാവരും മുനീശ്വരനായ സാക്ഷാല്‍ ശിവന്‍റെ മുമ്പില്‍ പ്രശ്നമവതരിപ്പിച്ചു. ഊറിച്ചിരിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു. ڇഅര്‍ജ്ജുനന്‍ എന്തിനാണ് തപസ്സുചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പക്ഷേ എനിക്കാറിയാം. ഞാനുടനെ പരിഹാരമുണ്ടാക്കും.ڈ
ഇത് പറഞ്ഞതും ശിവനപ്രത്യക്ഷനായി. എനി എന്ത് ചെയ്യണമെന്ന് സന്യാസി വര്യന്മാര്‍ ചിന്തിക്കുമ്പോള്‍ ഉരുകുന്ന മഞ്ഞിന്‍പാളികള്‍ക്കപ്പുറത്ത് നിന്ന് ഒരു വേടനും, അനുയായികളും, ഭൂതഗണങ്ങളും തപസ്സിരിക്കുന്ന അര്‍ജ്ജുനന്‍റെ അടുത്തേക്കു പോകുന്നതവര്‍ കണ്ടു. അപ്പോള്‍ തന്നെ എവിടെ നിന്നോ ഒരു കാട്ടുപന്നി അര്‍ജ്ജുനനെ ആക്രമിക്കാന്‍ കുതിച്ചു. തപസ്സിലാണെങ്കിലും വില്ലാളിവീരന്‍ ആത്മരക്ഷക്ക് വേണ്ടി പന്നിയെ അമ്പെയ്തു. അതേ സമയം വേടനെയ്ത അമ്പും പന്നിയെ മലര്‍ത്തിയടിച്ചു. ‘പന്നി മരിച്ചത് എന്‍റെ അമ്പാലാണ് ഞാനാണ് അതിന്‍റെ അവകാശി’ വേടന്‍ വാദിച്ചു..
ڇഎന്‍റെ അമ്പാണ് ആദ്യം തറച്ചത്ڈ അര്‍ജ്ജുനനും വിട്ടില്ല. വാഗ്വാദം മൂത്ത് കയ്യാങ്കാളിയിലെത്തി. ക്രോധം അടക്കാന്‍ കഴിയാതെ അര്‍ജ്ജുനന്‍ എയ്ത എല്ലാ അമ്പുകളും വെറും കയ്യോടെ പിടിച്ചു, ഇടത് കൈ കൊണ്ടു ഉണങ്ങിയ കമ്പുപോലെ പൊട്ടിച്ചു വേടന്‍ അര്‍ജ്ജുനന്‍റെ അടുത്തേക്ക് പുച്ഛത്തോടെ എറിഞ്ഞു കൊടുത്തു. വേടനെ വെട്ടാന്‍ അര്‍ജ്ജുനനുപയോഗിച്ച തിളങ്ങുന്ന ഇരുതല മൂര്‍ച്ചയുള്ള വാളും അതേ ലാഘവത്തോടെ വേടന്‍ പൊട്ടിച്ചു.
പരാജയപ്പെട്ട അര്‍ജ്ജുനന്‍ മല്‍പ്പിടുത്തിനൊരിങ്ങിയപ്പോള്‍ ആദ്യത്തെ ചുവടില്‍ തന്നെ വേടന്‍ അര്‍ജ്ജുനനെ മലര്‍ത്തി അടിച്ചു. പരീക്ഷണനായി തളര്‍ന്ന് വീണ അര്‍ജ്ജുനന് ബോധം വന്നപ്പോള്‍ എതിരാളി സാധരണക്കാരനല്ലെന്ന് മനസ്സിലായി.
ആരാണിവനെന്ന് മനസ്സിലാക്കാന്‍ അര്‍ജ്ജുനന്‍ ശിവപൂജക്കൊരുക്കം കൂട്ടി. അല്‍ഭുതമെന്ന് പറയട്ടെ പൂജക്കുപയോഗിച്ച പുഷ്പവും, ഫലവും, മറ്റു ദ്രവ്യങ്ങളും അര്‍പ്പിച്ച ഉടനെത്തന്നെ സ്വയം ചലിച്ചുകൊണ്ട് വേടന്‍റെയടുത്തേക്ക് പോയപ്പോളാണ് തന്‍റെ എതിരാളി സാക്ഷാല്‍ ശിവനാണെന്ന് അര്‍ജ്ജുനന്‍ മനസ്സിലാക്കുന്നത്. ത്രസിക്കുന്ന കണ്ണുകളോടെ, പശ്ചാതാപത്തോടെ അര്‍ജ്ജുനന്‍ ശിവന്‍റെ പാദാരവിന്ദങ്ങളില്‍ വീണുവല്‍സനെ പിടിച്ചുയര്‍ത്തി പശുപതാസ്ത്രം കൊടുക്കുന്ന ശിവനെയും, ഒറ്റക്കാലില്‍ തപസ്സുചെയ്യുന്ന അര്‍ജ്ജുനനെയും, ഈ ധന്യ മുഹുര്‍ത്തത്തിന് സാക്ഷികളാകാന്‍ വന്ന സൂര്യചന്ദ്രന്‍മാരെയും, പക്ഷിമൃഗാദികളെയും. ഭൂഗര്‍ഭത്തിലെ ജീവികളെയുമെല്ലാം മഹാബലിപുരത്ത് ചിത്രീകരിച്ചിരിക്കുന്നു.
കീഴ്ഭാഗത്ത് ഒരു വിഷ്ണുക്ഷേത്രവും ധ്യാനത്തിലിരിക്കുന്ന സന്യാസിമാരുമുണ്ട്. അവരിലൊരാള്‍ സൂര്യന് നേരെ കയ്യ് മറച്ചു നോക്കുന്നതിനാല്‍ സമയം മദ്ധ്യാഹ്നമാണെന്ന് മനസ്സിലാക്കാം. അര്‍ജ്ജുനന്‍റെ തപസ്സുമൂലം ഗംഗാതീരം മുഴുവന്‍ അദ്ധ്യാത്മിക പരിവേഷത്തിലായതിനാല്‍ കൈകാലുകളുയര്‍ത്തി തപസ്സ് ചെയ്യുന്ന ഒരു പൂച്ചയെയും കലാകാരന്മാര്‍ ചിത്രീകരിച്ചിരിക്കുന്നു.പൂച്ച തപസ്സിയായാല്‍ ഇനി ഒന്നും പേടിക്കാനില്ലായെന്നര്‍ത്തത്തില്‍ പൂച്ചയുടെ കാലിന് ചുറ്റും നിര്‍ഭയം ഓടിക്കളിക്കുന്ന എലിക്കുഞ്ഞുങ്ങളെ എത്ര രസകരമായാണ് ശില്പികള്‍ കൊത്തിവെച്ചിരിക്കുന്നത്.
കാട്ടിലെ കരിവീരന്മാരെയും അവയുടെ കാലിനടിയില്‍ കൂടി കളിക്കുന്ന ആനക്കുട്ടികളെയും ഇത്രയും സ്വാഭാവികതയോടെ മറ്റൊരിടത്തും മുദ്രണം ചെയ്തിട്ടില്ല. ജീവിക്കുന്ന ആനകളും കുട്ടിയാനകളുമല്ലെ ആ നടന്നുപോകുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോകും.
അല്പമകലെയായി തലയിലെയും ശരീരത്തിലെയും പേനിന്‍റെ ശല്യം സഹിക്കാതെ ബുദ്ധിമുട്ടുന്ന ഒരു കുരങ്ങിന്‍റെ ശരീരത്തില്‍ നിന്ന് പെനെടുക്കുന്ന മറ്റൊരു കുരങ്ങിനെയും വളരെ നര്‍മ്മ ബോധത്തോടെ ചിത്രീകരിച്ചിരിക്കുന്നു.